Monday, 6 April 2015

പ്രണയം ചേര്‍ത്ത രസക്കൂട്ടുകള്‍ !!

''ഒരാളോട് ആത്മാര്‍ഥമായി പ്രണയം ഉണ്ടാകുക എന്നത്,അമ്പിളി മാമനോട് ഒരു കുട്ടിക്കുണ്ടാകുന്ന കൊതി പോലെയാണ് ''
അപ്പോഴേക്കും അവള്‍ ചോദിച്ചു
''അതെന്താ ഇച്ചായാ അങ്ങനെ പറഞ്ഞേ....?''
സവാള അരിഞ്ഞുകൊണ്ട് നീറുന്ന കണ്ണൊന്നു തുടച്ചു മറുപടിയെന്നോണം അയാൾ പറഞ്ഞു........
'' ഞാന്‍ പറഞ്ഞതല്ലിത് നമ്മുടെ ശരത്തിന്റെ ഈയാഴ്ചത്തെ ലേഖനം തുടങ്ങുന്നതിങ്ങനെയാണ്‌ , എന്നിട്ടതിനൊരു ചെറിയ വിശധീകരണവും ആശാന്‍ തരുന്നുണ്ട് ....''
''അല്ല , എന്നതാ വിശദീകരണം '' പച്ച മുളകിന്റെ തണ്ടുകള്‍ ഒടിച്ചു മാറ്റി അവള്‍ ചോദിച്ചു . ........
''ഒരു തരം പിടി കിട്ടാത്ത മറുപടിയാ അവന്‍ എഴുതി വച്ചിരിക്കുന്നെ , അത് വായിച്ചിട്ട് എനിക്കൊന്നും മനസിലായില്ല, അവന്‍ പറയുന്നത്
''പ്രണയമുണ്ടായാല്‍ പിന്നെയത് പറഞ്ഞുതീര്‍ക്കും വരെ ഉള്ളിലൊരു പരവേശമായിരിക്കും. ഹൃദയം പിടിവാശി പിടിച്ച് ചിണുങ്ങും. തൊണ്ടയെപ്പോഴും വരണ്ടുണങ്ങി ദാഹിക്കുന്ന തരിശുനിലമാകും. നെഞ്ചിലാരോ അണക്കെട്ട് പണിയും.''
നേരാണോടി നിനക്കങ്ങനെയെന്നോട് തോന്നിയിട്ടുണ്ടായിരുന്നോ .....?''
വശ്യമായ ഒരു കള്ളനോട്ടം അവള്‍ക്കു നേരെ എറിഞ്ഞു കൊണ്ട് അയാള്‍ ചോദിച്ചു .......!
''ഒന്ന് പോയേ , ഇപ്പോളാ ഒരു റൊമാന്‍സ് , ബീഫിനിത്രേം വെളുത്തുള്ളി മതിയാവുമോ അത് പറ , വല്ല അണക്കെട്ട് കാര്യവും പറയാതെ .....''
ഇഷ്ട്ടമായി എങ്കിലും അയാളുടെ ചോദ്യത്തിന് അന്നേരം അവള്‍ അങ്ങിനെയാണ് മറുപടി പറഞ്ഞത് നാണം കലര്‍ന്ന ഒരു ചിരിയോടെ ....
രണ്ടു പേരും ഒരു ബീഫ് കറി (ചിലപ്പോള്‍ ഫ്രൈ ആകാനും സാധ്യത ഉണ്ട്) അതിന്റെ തുടക്കത്തിലാണ്‌ .
ഞായറാഴ്ചകള്‍ അങ്ങിനെയാണ് അവര്‍ക്കിടയില്‍ അന്നത്തെ പാചകം അവന്റെ വക അടുക്കളയില്‍ ഒരുത്സവമാണ്‌ !
അവൾ ഹെല്‍പ്പറും അയ്യാള്‍ ചെഫും ആകും . പാചകം തുടങ്ങുന്ന ഒരേ സമയത്ത് തന്നെ മിക്കവാറും വീട്ടിലെ മറ്റു ജോലികളും കൂടെ തുടങ്ങി വച്ചിട്ടുണ്ടാവും അവള്‍.
പ്രണയത്തില്‍ പൊതിഞ്ഞ ചില സന്ദര്‍ഭങ്ങള്‍ പാചകത്തിന്റെ മേമ്പൊടിയായി നമുക്കവിടെ കാണാം .
പശ്ചാത്തലത്തില്‍ എഫ് എമ്മില്‍ ''മിഥുനത്തിലെ'' ...''അല്ലി മലര്‍ക്കാവില്‍ പൂരം കാണാന്‍ അന്ന് നമ്മള്‍ പോയീ , രാവില്‍ , നിലാവില്‍ ......'' ശ്രീകുമാര്‍ അലിഞ്ഞു പാടുന്നു .
എന്തുകൊണ്ടും ഒരു മികച്ച പ്രണയാന്തരീക്ഷം !
'' അല്ല , അതെന്നാ നിനക്കിപ്പോ പെട്ടന്നൊരു നാണം ഞാന്‍ വേറെ ഒന്നും ചോദിച്ചില്ലല്ലോ , നീ എന്നെ പ്രണയിച്ചു തുടങ്ങിയ കാലത്ത് ആ പ്രേമം എന്നോട് പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടി ഇരുന്നിട്ടുണ്ടോ ....അത്രയല്ലേ ഞാന്‍ ചോദിച്ചുള്ളൂ ...'' അയാള്‍ വിടാന്‍ ഭാവമില്ല .
അവള്‍ വീണ്ടും അയാളെ ഒന്ന് നോക്കി ''വേണ്ടാട്ടോ ....'' എന്നുള്ള ഭാവത്തില്‍ !
''ഇഞ്ചി , കൊത്തിയരിയാണോ , അതോ മിക്സിയില്‍ ആട്ടി എടുക്കണോ എങ്ങനാ വേണ്ടേ .....?'' വഴുതി മാറുന്ന പരല്‍മീനിനെ പോലെ അവള്‍ വിഷയം മാറ്റി .
അരിഞ്ഞു കൊണ്ടിരുന്ന സവാള ഒന്ന് കൂടി അയാളുടെ കണ്ണുകളെ ഈറനണിയിച്ചു !
കട്ടിംഗ് ബോര്‍ഡില്‍ അവസാനത്തെ ഉള്ളിയും കൂടെ തെരു, തെരെ അരിഞ്ഞിട്ടു പതുക്കെ അയാള്‍ എഴുന്നേറ്റു .
ഒരു മേശക്കിരുപുറത്തുമാണ് അവര്‍ ഇരിന്നിരുന്നത് .
വാഷ് ബെയ്സനില്‍ പോയി മുഖമൊന്നു കഴുകി കഴുത്തില്‍ കിടന്ന തോര്‍ത്തില്‍ തുടച്ചു അവളുടെ പിറകില്‍ നിക്കായിരുന്നു അയാളപ്പോള്‍ .
വാഷ് ബെയ്സന് മുകളിലെ കണ്ണാടിയില്‍ അവളിരിക്കുന്നത് നോക്കി ആസ്വദിച്ചു നിന്ന അയാളുടെ മനസ്സിലെ കൌമാരക്കാരനായ കാമുകന്‍ ഒരു കുസൃതി ഒപ്പിക്കാനുള്ള മൂഡിലായിരുന്നു !
പിറകില്‍ കൂടെ ചെന്ന് , അവളെ പൊക്കിയെടുക്കാന്‍ ഒരു ശ്രമം ! എഫ് എമ്മിലെ സ്റ്റീരിയോ സ്പീക്കറില്‍ ശ്രീകുമാറിന്റെ സ്വരം പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയില്‍ ഒഴുകിയെത്തി
'' ദൂരെയോരാല്‍മര ചോട്ടിലിരുന്നു ,മാരിവില്‍ ഗോപുര മാലയും തീര്‍ത്തു..... അതില്‍ നാമൊന്നായ് ആടി.. പാടീ .....''
'' അയ്യേ , എന്നാ ഇച്ചായാ ഇത് ബീഫു കുളമാവുമേ .....''
അയ്യാളുടെ കൈകളില്‍ ഊഞ്ഞാലാടുന്ന സുഖം ആസ്വദിച്ചു കൊണ്ട് തന്നെ അവള്‍ പറഞ്ഞു ....
''എന്നെ നിലത്തിറക്കിച്ചായാ മക്കളിപ്പോ വരും ....'' അവള്‍ കൊഞ്ചി അയാളോട് !
അത് ശരി വച്ചുകൊണ്ട് പ്രെഷര്‍ കുക്കറില്‍ നിന്നും ബീഫിന്റെ വക നീട്ടിയൊരു വിസില്‍ !
'' അയ്യോ , ബീഫു പാകമായിട്ടുണ്ടാവും വാ പോയി നോക്കാം '' എന്ന് പറഞ്ഞവളെ നിലത്തിറക്കി അയാള്‍ .
വെളുത്തുള്ളിയും മഞ്ഞളും ചേര്‍ന്ന് പാകമായ ബീഫിന്റെ ഗന്ധം അവിടമാകെ നിറഞ്ഞു !
'' അല്ലാ, ഇന്നലെ മല്ലിയില കിട്ടിയില്ലേ , നമ്മള്‍ സാധനം വാങ്ങുമ്പോ .....?'' അയാൾ അവളോട്‌ ചോദിച്ചു .
മറുപടി പറയാന്‍ നില്‍ക്കാതെ ഫ്രിഡ്ജ് തുറന്നു പാത്രത്തില്‍ കഴുകി വെടിപ്പാക്കി വച്ചിരിക്കുന്ന മല്ലിക്കൊത്ത് അയാൾക്ക് നേരെ നീട്ടി അവള്‍ .
''ആഹാ ഇതിവിടെ ഉണ്ടായിരുന്നോ , നീ ആള് പുലി തന്നെ '' കടകണ്ണാല്‍ അവളെ കടാക്ഷിച്ചു കൊണ്ട് അയാളൊരു കമന്റ് പാസ്സാക്കി !
''എല്ലാരും അങ്ങനെയാ പറയുന്നേ , ഞാനൊരു പുലിയാന്ന് ... എന്നാ അച്ചായാ അങ്ങനെ .....?''
ഉരുളക്കുപ്പേരി പോലെ അയാളുടെ തമാശക്ക് മറ്റൊരു തമാശ ചോദ്യമെയ്തു കൊണ്ട് അവളയാളെ കൊതിപ്പിച്ചു !
''അത് പിന്നെ , നീയിങ്ങടുത്തു വാ , പറഞ്ഞു തരാം....'' അയാളും വിടാനുള്ള ഭാവത്തിലല്ല.
പറഞ്ഞു കൊണ്ടിരിക്കേ പ്രെഷർ കുക്കർ സ്റ്റവ്വിൽ നിന്നും താഴെയിറക്കി .
അപ്പോളതാ എഫ് എം സ്റ്റേഷനില്‍ വിജയ്‌ യേശുദാസ് വികാര തീവ്രനാകുന്നു ........
''പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ ..... ചന്ദ്രലേഖ മുഖിലിനോടെന്തുചൊല്ലി അറിയുമോ.......''
ആ ഗാനത്തിന്റെ ഭാവം ഉള്‍ക്കൊണ്ട കാമുകനെ പോലെ അയ്യാള്‍ അവളെ നോക്കി പറഞ്ഞു
'' ആ പാട്ടില്‍ പറഞ്ഞത് വേണോ നിനക്ക് , വേണ്ടെങ്കില്‍ അടുപ്പില്‍ വയ്ക്കാന്‍ ആ ചട്ടിയിങ്ങോട്ടെടുക്ക് ......'' അയാള്‍ സിനിമാ നായകന്‍ ഉമ്മറിനെ പോലെ വികാര ജീവിയായി ....!
ഷെല്‍ഫ് തുറന്നു ചട്ടിയെടുത്ത് കയ്യില്‍ പിടിച്ചു കൊണ്ട് ''ചട്ടി തന്നില്ലേല്‍ , ആ പാട്ടില്‍ പറഞ്ഞത് തരുവോ ഇച്ചായന്‍.....?''
അവളയാളെ ഹരം പിടിപ്പിച്ചു !
''ഇങ്ങു തന്നേരെ ...ചട്ടി അടുപ്പില്‍ വച്ചിട്ട് നിനക്കുള്ളത് തരാം....'' കാമുകനായി മാറിക്കൊണ്ട് അയാളും പറഞ്ഞു .
രംഗം അടുപ്പിലിരിക്കുന്ന ചട്ടി പോലെ ചൂടായി , അടുപ്പില്‍ നിന്നുള്ള തീയാണോ , പ്രണയത്തിന്റെ ചൂടാണോ , അറിയില്ല ഒരു വിയര്‍പ്പു കണം അയാളുടെ നെറ്റിയില്‍ നിന്നും പൊടിഞ്ഞു താഴെ വീണു.
ചൂടായ ചട്ടിയിലേക്ക് ഒരു തുടം എണ്ണ പകര്‍ന്നുകൊണ്ട് , അയാള്‍ അവളോട്‌ പറഞ്ഞു ''ആ ചെറിയ ഉള്ളിയില്ലേ ,അതിങ്ങെടുക്ക് ...''
''എന്നാത്തിനാ ഇച്ചായാ , സവാളയും ചെറിയ ഉള്ളിയും , രണ്ടിലേതെങ്കിലും പോരെ .....'' ചെറിയുള്ളിയുടെ പാത്രം അയാള്‍ക്ക്‌ നേരെ നീട്ടികൊണ്ട് അവള്‍ ചോദിച്ചു .
''അതേ, ചെറിയ ഉള്ളി വഴറ്റി , നല്ല ബ്രൌണ്‍ നിറമാകണം, അതിലേക്കു , നമ്മുടെ പകുതി സവാളയും കൂടെ ഇട്ടു മൂപ്പിക്കണം , അതാ ടേസ്റ്റ് ....''
മികച്ചൊരു പാചകക്കാരനെ പോലെ അയാള്‍ ആധികാരികമായി പറഞ്ഞു .
അവള്‍ അയാളുടെ തോളില്‍ രണ്ടു കൈകളും തൂക്കി , അടുപ്പിലെ ചട്ടിയില്‍ അയ്യാളുടെ കരവിരുത് നോക്കി നിന്നു....
''ഇച്ചായന്റെ ഈ ചട്ടിയില്‍ പിടിച്ചുള്ള ഇളക്കാണ് എനിക്ക് പിടിക്കാത്തത് , ചുമ്മാ ഇങ്ങനെ കിണ്ടിക്കൊണ്ടിരിക്കണം ........''
അവളുടെ മുഖത്തിനൊട്ടും ചേരാത്ത ഒരു പരിഭവ ഭാവം എടുത്തണിഞ്ഞു അവള്‍ ....പിന്നാലെ അയാളുടെ കഴുത്തില്‍ കിടന്ന തോര്‍ത്തെടുത്ത് , നെറ്റിയില്‍ വീണ്ടും പൊടിഞ്ഞ വിയര്‍പ്പു കണങ്ങള്‍ അവള്‍ തുടച്ചു മാറ്റി .
ഉള്ളി മൂക്കുന്ന മണം, അവരാസ്വദിച്ചു കൊണ്ട് പാചകം തുടരവേ സ്റ്റീരിയോയില്‍ ആഷിക്ക് അബുവിന്റെ പുതിയ കണ്ടുപിടിത്തം
''പദ്മാവതി'' പാടിയ ''ചെമ്പാവ് പുന്നെല്ലിന്‍ ചോറോ , നിന്റെ മുത്താഴം പൂക്കുന്ന മുല്ല പൂഞ്ചിരിയോ ........'' മുഴങ്ങി .
''അല്ലാ കറി റെഡിയായി , ഇനി ഉച്ചക്ക് ചോറ് വേണ്ടേ ....''
''ഹൂം , പദ്മാവതി പാടേണ്ടി വന്നു ചോറിന്റെ കാര്യം ഓര്‍മ വരാന്‍ '' അയാളുടെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞു ....
പകുതി സവാളയും കൂടെ മൂത്തപ്പോള്‍ , പ്രെഷര്‍ കുക്കര്‍ അവള്‍ തുറന്നു ,അയാൾ ചട്ടിയുടെ അടപ്പ് തുറന്ന്, ഉള്ളിയുടെ മൂപ്പ് ഒന്ന് കൂടെ ഉറപ്പു വരുത്തി .
അരച്ചെടുത്ത വെളുത്തുള്ളി , ഇഞ്ചിയുടെ കൂടെ ചട്ടിയിലേക്ക് .....അതും കൂടെ ആയപ്പോള്‍ മനസ്സ് മയങ്ങുന്ന ഗന്ധം അവിടെ മുഴുവന്‍ നിറഞ്ഞു .!!
''ഇനി ഈ ബീഫ് ചട്ടിയിലോട്ടിടാം ല്ലേ .........'' അവള്‍ ചോദിച്ചു
''അയ്യേ , കൊളമാക്കല്ലേ ചക്കരെ ,ആ വെളുത്തുള്ളിയും ഇഞ്ചിയും കൂടെ ഒന്ന് ഉഷാര്‍ ആവട്ടെ '' അവളെ തടഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു .
ഒരു തമിഴ് ഗാനം മുഴങ്ങി
''അടിയേ ഉൻ കണ്‍കള്‍ രണ്ടും മെയ്ഡ് ഇന്‍ ക്യൂബാവാ , അതുവേ എന്‍ ദേസം എന്ട്രാല്‍ നാന്‍ താന്‍ കാസ്ട്രോവാ ......'' ഉദിത് നാരായണ്‍ തുള്ളി ആടുകയാണ് .
ആ പാട്ടില്‍ ശ്രദ്ധിച്ചു കൊണ്ട് , ചട്ടിയിലെ ഉള്ളിയും വെളുത്തുള്ളി കൂട്ടും , ചേര്‍ത്തിളക്കുന്നതിനിടയില്‍ അവളോട്‌ ചോദിച്ചു
''ഈ പാട്ടിന്റെ അര്‍ഥം മനസിലായോ .''
ഒരു ഉന്മേഷത്തോടെ അവള്‍ പറഞ്ഞു
''പിന്നില്ലാതെ , എന്നോടാ കളി , നിന്റെ കണ്ണുകള്‍ മെയിഡ് ഇന്‍ ക്യൂബയാണോ , അത് തന്നയാണോ നിന്റെ ദേശമെങ്കില്‍ ഞാന്‍ ഫിടറല്‍ കാസ്ട്രോ ആണോ , എന്നല്ലേ .....?''
ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി ''അങ്ങനെയും പറയാം ''
ചിരിക്കിടയില്‍ അയാള്‍ പറഞ്ഞു . ''ആ തക്കാളി ഇങ്ങെടുക്ക് , വേഗം ''ചെഫിന്റെ അടുത്ത നിര്‍ദേശം .
കേള്‍ക്കേണ്ട താമസം , ഹെല്‍പ്പര്‍ തക്കാളിയുമായി മുന്നിലെത്തി . അരിഞ്ഞു വച്ച തക്കാളി ഉള്ളിയിലേക്ക് , കൂട്ടത്തില്‍ മുളകും , മല്ലിയും, പെരും ജീരകവും , പാകത്തിന് .!
മസാല ചേര്‍ന്നപ്പോ ചട്ടിക്കുള്ളില്‍ ആകെ ഒരു വര്‍ണ്ണ പ്രപഞ്ചം !
''ഇനി ബീഫ് ഇടാമോ '' അവള്‍ക്കു കൊതിയായിത്തുടങ്ങി .
എഫ് എമ്മില്‍ അടുത്ത ഊഴം ജയ ചന്ദ്രന്‍ മാഷിന്റേത്
''പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍ .....''പാട്ടിന്റെ മനോഹാരിത അവരെ വീണ്ടും പ്രണയിനികളാക്കി മാറ്റി .......
കണ്ണുകള്‍ തമ്മില്‍ വീണ്ടും , ഇടഞ്ഞു , വിയര്‍പ്പൊപ്പി എടുക്കുവാന്‍ തോര്‍ത്തു വേണ്ട എന്നവള്‍ക്ക് തോന്നി , തന്റെ കൈത്തലം കൊണ്ടുതന്നെ മൃദുവായി ഒപ്പിയെടുത്തു .
ആ കൈകളിലെ തണുപ്പ് ഇനിയൊരു ജന്മം കഴിഞ്ഞാലും തീരരുതേ എന്നവന്‍ ആശിച്ചു .....!!
''ഇനി ആ ബീഫിട്ടോ , ഇപ്പൊ സമയമായി ...'' ചെഫ്‌ മൊഴിഞ്ഞു .
സമയക്കുറവ് ഒട്ടും വേണ്ട എന്ന മട്ടില്‍ അവള്‍ പ്രെഷര്‍ കുക്കറില്‍ നിന്നും ബീഫ് മുഴുവനും ചട്ടിയിലോട്ടു പകര്‍ന്നു .
പ്രെഷര്‍ കുക്കര്‍ നിലത്തു വയ്ക്കവേ , അവന്‍ അവളെ വട്ടം കൂട്ടി പിടിച്ചു !!
കണ്ണിലേക്കു നോക്കി , എന്നിട്ട് പറഞ്ഞു ''ഇനിയവന്‍ കുറച്ചു നേരം അവിടെ കിടന്നു പൊള്ളട്ടെ അത്രയും സമയം നമുക്കുള്ളതാണ്...''
''അയ്യേ ഈ ഇച്ചായനെന്താ ,ദേ ഞാന്‍ നേരത്തെ പറഞ്ഞു , പിള്ളാരെ കളിക്കാനെന്നു പറഞ്ഞു പുറത്തേക്ക് വിട്ടിട്ടു , അച്ഛനും അമ്മയും ഇതാണോ പാചകം എന്ന് അവന്മാര്‍ വന്നു ചോദിക്കും , വിടടാ തെമ്മാടി .......!!''
ആ പറച്ചില്‍ രണ്ടു പേര്‍ക്കും ഇഷ്ടമായി , ഒരു മന്ദഹാസത്തോടെ രണ്ട് പേരും ബീഫിന്റെ അടുത്ത നടപടിയിലേക്ക് .
അടപ്പ് തുറന്നതും , ഒരു മായിക ഗന്ധം അവിടമാകെ പടര്‍ന്നു ''ഇനിയാ മല്ലിചെപ്പു ഇങ്ങു തന്നെ ....''
മുഴുവനും ഡ്രൈ ആയ ബീഫിലേക്ക് ഒന്ന് രണ്ടു കുരുമുളക് പൊട്ടിച്ചിടുന്നതിനിടക്ക് അവന്‍ പറഞ്ഞു
. ''ആ ഉണക്ക തേങ്ങ , നുറുക്കിയതില്ലേ അതും കൂടെ എടുത്തോ ...'' ചെഫ്‌ താരമായി മാറി !
ആദ്യം തേങ്ങാ ചീളുകള്‍ വാരി വിതറിയിട്ട് ഒന്ന് കൂടെ ഇളക്കി , പിന്നെ മല്ലിചെപ്പു വാങ്ങി , മുകളില്‍ തൂവി . അടപ്പെടുത്ത് അടച്ചു . സ്റ്റവിന്റെ തീ ഓഫ്‌ ചെയ്തു !
''ഇനി തീ വേണ്ടേ...''
''വേണ്ടാ ഇനി വരുന്ന ചൂടില്‍ മല്ലിയില അതില്‍ പിടിച്ചു കിടക്കും , അപ്പോളാ കാണാന്‍ രസം....'' അവന്‍ പറഞ്ഞു മറുപടിയായി .
എഫ് എം സ്ടീരിയോയില്‍ റിമി ടോമി തകര്‍ക്കുകായിരുന്നു ''ആറുമുഖന്‍ മുന്നില്‍ ചെന്ന് കാവടിയൊന്നാട്‌ .........'' .
പുറത്തു കളിയ്ക്കാന്‍ പോയ മക്കള്‍ വിയര്‍ത്തു കുളിച്ചു വരുമ്പോള്‍ മേശയില്‍ ബീഫ് ഫ്രൈയും , ചപ്പാത്തിയും റെഡി . !
''എന്നാ വാ ഇനി എല്ലാര്ക്കും ചേര്‍ന്നൊരു കുളി , അത് കഴിഞ്ഞു , ശാപ്പിടാം.....''
''അതന്നെ ...'' അവളും പിന്താങ്ങി ...
അയാളും , മക്കളും ഒരു ബാത്ത് റൂമിലേക്കും , അവള്‍ അടുത്ത ബാത്ത് റൂമിലേക്കും പോകവേ ..
വേണുഗോപാല്‍ മൊഴിയായി പാടി '' പോകയായി വിരുന്നുകാരീ....... പെയ്തൊഴിഞ്ഞത് മാതിരി......''...